ടോക്യോ ഒളിമ്പിക്സ് : ഇറ്റലിയുടെ ലാമോന്‍റ് മാഴ്സല്‍ ജേക്കബ്‌സ് വേഗരാജാവ്

Jaihind Webdesk
Sunday, August 1, 2021

 

ടോക്യോ : ഒളിമ്പിക്‌സിലെ വേഗരാജാവായി ഇറ്റലിയുടെ ലാമോന്‍റ് മാഴ്സല്‍ ജേക്കബ്‌സ്. പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡിലാണ് ലാമോന്‍റ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.84), കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെ (9.89) എന്നിവരാണ് വെള്ളി, വെങ്കല നേട്ടം സ്വന്തമാക്കിയത്.

ലാമോന്‍റ് ജേക്കബ്‌സിന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. ഒപ്പം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ താരമെന്ന റെക്കോർഡും ലാമോന്‍റ് സ്വന്തമാക്കി. ഫൈനലില്‍ ബ്രിട്ടന്‍റെ ഷാര്‍നെല്‍ ഹ്യൂസ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തി അയോഗ്യനായതോടെ എട്ടുപേരാണ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയുടെ അകാലി സിംബിനെ (9.93), അമേരിക്കയുടെ റോണി ബേകര്‍ ( 9.95 ), ചൈനയുടെ സു ബിംഗ് ട്യാന്‍ (9.98), നൈജീരിയയുടെ എനോച്ച് അഡെഗോകെ, ബ്രിട്ടന്‍റെ ഹാര്‍നല്‍ ഹ്യൂഗ്‌സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഉസൈന്‍ ബോള്‍ട്ടിന്‍റെ നാടായ ജമൈക്കയില്‍ നിന്നും ഇത്തവണ ഒരു താരം പോലും പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ പ്രവേശനം നേടിയില്ല.

നേരത്തെ വനിതകളില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ സ്വർണ്ണം നേടിയിയിരുന്നു. ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിമ്പിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്‍റെ നേട്ടം. 2016 ലെ റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണ്ണം നേടിയത്. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ (10.74) വെള്ളിയും ഷെറീക്ക ജാക്‌സണ്‍ (10.76) വെങ്കലവും നേടി.