കോഴിക്കോട് : പൗരത്വ നിയമ പ്രതിഷേധത്തിനെതിരെ കോഴിക്കോട് പ്രകോപനവുമായി ബി.ജെ.പി. ഗുജറാത്തിലെ കൂട്ടക്കൊലയെ ഓർമിപ്പിച്ചാണ് പൗരത്വ നിയമത്തെ അനുകൂലിച്ച് കുറ്റ്യാടിയില്‍ നടത്തിയ റാലിയിൽ ബി.ജെ.പി പ്രവർത്തകർ ഭീഷണി മുദ്രാവാക്യം മുഴക്കിയത്.
കോഴിക്കോട് കുറ്റ്യാടിയിൽ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്തത് വിരലിൽ എണ്ണാവുന്നവർ. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്ത പൊതുയോഗം തുടങ്ങുന്നതിന് മുന്നേ കക്ഷി രാഷ്ടീയ ഭേദമെന്യേ ജനങ്ങൾ കട കമ്പോളങ്ങൾ അടച്ച് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പൊതുയോഗത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിലാണ് പ്രകോപനകരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഗുജറാത്ത് കൂട്ടക്കൊലയെ പരാമർശിച്ചായിരുന്നു പ്രകോപനം. ഇനിയും ഗുജറാത്ത് ആവർത്തിക്കും എന്ന ഭീഷണിയും മുഴക്കി.
പൗരത്വ നിയമത്തിന് എതിരെയുള്ള പ്രക്ഷോഭം ഏറ്റവും ശക്തിയാർജിച്ചിരിക്കുന്ന കോഴിക്കോട് ഇത്തരം ഒരു ഭീഷണി മുദ്രാവാക്യം ഉയർന്നത് രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
https://www.youtube.com/watch?v=A3XIzNaKcXg