തൊണ്ടിമുതല്‍ തിരിമറിക്കേസ്: ആന്റണി രാജുവിന് തടവുശിക്ഷ

Jaihind News Bureau
Saturday, January 3, 2026

ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ളത്തെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. കേസ് സി.ജെ.എം (CJM) കോടതി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടാണ് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.

നീതിന്യായ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കാൻ ശ്രമിച്ച അതിശയിപ്പിക്കുന്ന കുറ്റകൃത്യത്തിന്റെ നാൾവഴികൾ 1990 ഏപ്രിൽ 4-നാണ് ആരംഭിക്കുന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാനാണ് ആന്റണി രാജുവും അന്നത്തെ കോടതി ഉദ്യോഗസ്ഥനും ചേർന്ന് ഗൂഢാലോചന നടത്തിയത്. വിചാരണ കോടതി പ്രതിക്ക് 10 വർഷം തടവ് വിധിച്ചിരുന്നെങ്കിലും, തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന വാദം ഹൈക്കോടതിയിൽ ഉന്നയിച്ചാണ് അന്ന് പ്രതിയെ രക്ഷപ്പെടുത്തിയത്.

വിചാരണ വേളയിൽ കോടതി ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം കോടതിക്ക് പുറത്തുകൊണ്ടുപോയി വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെക്കുകയായിരുന്നു. പ്രതിയുടെ സ്വകാര്യ വസ്തുക്കൾ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്റെ മറവിലാണ് ഈ തട്ടിപ്പ് നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹൻ വർഷങ്ങൾക്കുശേഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജനപ്രതിനിധി തന്നെ പ്രതിക്കൂട്ടിലായ ഈ കേസിൽ ഇപ്പോൾ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്