കഴിവു കെട്ട റയില്‍ മന്ത്രിയും തുടരുന്ന അപകടങ്ങളും !!

Jaihind News Bureau
Monday, February 17, 2025

റയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോളും കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി. അവകാശവാദങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനു മറുപടിയായുള്ളത്. രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്‌ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

സമീപകാലത്തെല്ലാം ഉണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ആരേയും പേടിപ്പെടുത്തുന്നതാണ്. റയില്‍വേ ജീവനക്കാരുടെ പിഴവു മൂലമുള്ള നേരിട്ടുള്ള കൂട്ടിയിടി, നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളില്‍ മറ്റൊരു വണ്ടി ഇടിച്ചു കയറുക, തുടങ്ങിയവയ്ക്കു പുറമേയാണ് ഇപ്പോള്‍ രാജ്യത്തിനു തന്നെ നാണക്കേടാവുന്ന ഡല്‍ഹി പ്‌ളാറ്റ് ഫോറം ദുരന്തം. ഇന്ത്യന്‍ റയില്‍വേസ്‌റ്റേഷനുകള്‍ പോലും സുരക്ഷിതമല്ലേ എന്ന ചോദ്യമാണ് ഈ ദുരന്തം ഉയര്‍ത്തുന്നത്.

അസാധാരണ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനിയും റെയില്‍വേയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡല്‍ഹി ദുരന്തം തെളിയിക്കുന്നത്. ഇത്ര വലിയ ദുരന്തം നടന്നിട്ടും അതിന്‍രെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും റയില്‍വേ മന്ത്രി തയ്യാറായിട്ടില്ല. പ്‌ളാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതു പോലെ ചില കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് റയില്‍വേയുടെ ഭാഗത്തു നിന്ന് തിരക്കിനെ പ്രതിരോധിക്കാന്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. റെയില്‍വേയുടെ പരാജയവും സര്‍ക്കാരിന്റെ വിവേകശൂന്യതയും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് അപകടത്തെ കുറിച്ചു പ്രതികരിച്ചു. 1’പ്രയാഗ്രാജിലേക്ക് ധാരാളം ഭക്തര്‍ പോകുന്നതിനാല്‍, സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കും ഞെട്ടിപ്പിക്കുന്നതും അത്യന്തം ദാരുണവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. . കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ദുരന്തം കാണിക്കുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ്. റയില്‍വേയില്‍ പി ആര്‍ വര്‍ക്കു മാത്രമേ നടക്കുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവന്‍ അപഹരിച്ചതെന്ന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് ഞായറാഴ്ച പറഞ്ഞു. റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ഇത്രയധികം ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. റെയില്‍വേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം,’ ആര്‍ജെഡി അദ്ധ്യക്ഷന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ എക്സ്പ്രസ് ഉള്‍പ്പെട്ട മാരകമായ ട്രെയിന്‍ അപകടത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ റെയില്‍വേ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന ചര്‍ച്ചയ്ക്കും ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.