എസ്എസ്എല്‍സി ഫലം മെയ് 9 ന് പ്രഖ്യാപിക്കും

Jaihind News Bureau
Tuesday, April 29, 2025

ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം മാര്‍ക്ക് നടപ്പിലാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും മെയ് 13 മുതല്‍ പരിശീലനം നല്‍കാനും തീരുമാനിച്ചു.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷ എഴുതി. അതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതിയിട്ടുണ്ട്.

റ്റി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികള്‍ പരീക്ഷ എഴുതി. അതില്‍ 2,815 ആണ്‍കുട്ടികളും 242 പെണ്‍കുട്ടികളുമാണ്. എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമേ ഉള്ളൂ. ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളില്‍ അറുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും, എസ്.എസ്.എല്‍.സി (ഹിയറിംഗ്ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാര്‍ത്ഥികളും റ്റി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്ഇംപയേര്‍ഡ്) വിഭാഗത്തില്‍ 12 വിദ്യാര്‍ത്ഥികളും ഇത്തവണ പരീക്ഷ എഴുതി. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രില്‍ 3 മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിര്‍ണ്ണയം കഴിഞ്ഞ് മാര്‍ക്ക് എന്‍ട്രി നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.