സ്പ്രിങ്ക്ളർ വിവാദത്തില്‍ സർക്കാരിന് വീണ്ടും തിരിച്ചടി. വിവര സുരക്ഷിതത്വത്തില്‍ സർക്കാരിന് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്ന് കോടതി വ്യക്തമാക്കി. കമ്പനിയെ എങ്ങനെ തെരഞ്ഞെടുത്തുവെന്നത് വ്യക്തമല്ല. വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുത്. രോഗത്തെക്കാള്‍ മോശമായ രോഗപരിഹാരം നിർദേശിക്കരുതെന്നും ‘ഡാറ്റാവ്യാധി’ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
കരാർ നിലവിൽ വന്നത് ഏപ്രിൽ 2ന് മാത്രമാണെന്നും കരാർ നിലവിൽ വരുന്നതിനു മുൻപ് ഡേറ്റ സ്പ്രിംക്ലര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു. ശേഖരിച്ച ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു.
വിവരങ്ങള്‍ ശേഖരിക്കുന്നതിനോടാണോ വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പ് എന്ന കോടതിയുടെ ചോദ്യത്തിന് വിവരങ്ങൾ കമ്പനി ശേഖരിക്കുന്നതിൽ ആണ് എതിർപ്പെന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ അറിയിച്ചു. ആശാ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിങ്ക്ളറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കരാർ പോലും ഇല്ലായിരുന്നു എന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിൽ പറഞ്ഞു.