പാർലമെന്‍റിൽ വീണ്ടും കനത്ത സുരക്ഷാ വീഴ്ച : അനുമതിയോ പാസോ ഇല്ലാതെ മതിൽ ചാടി കടന്ന യുവാവിനെ സിഐഎസ്എഫ് പിടികൂടി

Jaihind Webdesk
Friday, August 16, 2024

 

ന്യൂഡല്‍ഹി: കനത്ത സുരക്ഷാ വീഴ്ചയ്ക്കാണ് പാർലമെന്‍റ് ഇന്ന് സാക്ഷ്യം വഹിച്ചത്. പാർലമെന്‍റിൽ അടഞ്ഞു കിടക്കുന്ന കവാടമായ ആകാശവാണി ഭവന് മുന്നിലുള്ള ഗേറ്റിന്‍റെ മതിൽ ചാടി യുവാവ് പാർലമെന്‍റ് കോമ്പൗണ്ടിൽ പ്രവേശിക്കുകയായിരുന്നു. ഉള്ളിൽ പ്രവേശിച്ചതിന് ശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർമാര്‍ സിഐഎസ്എഫിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് കാര്യം തിരക്കിയപ്പോൾ ഒന്നുമറിയാത്ത രീതിയിലാണ് യുവാവ് പ്രതികരിച്ചത്.

ആദ്യഘട്ടത്തിലുള്ള ചോദ്യം ചെയ്തതിനു ശേഷം യുവാവിനെ പോലീസ് കസ്റ്റഡിയിലേക്ക് കൈമാറി. മതിലിനു മുകളിൽ പണ്ടുണ്ടായിരുന്ന ഫെൻസിംഗ് സംവിധാനം നിലവില്‍ ഇല്ലാത്തതാണ് ഇത്തരത്തിൽ അകത്തു കടക്കാൻ കാരണമായത്. സാധാരണ രീതിയിൽ മുൻകൂട്ടി എംപി മാർ എഴുതി നൽകുന്ന പാസ്സോ, ഐഡി കാർഡോ ഇല്ലാതെ പൊതുജനങ്ങൾക്ക് പാർലമെന്‍റിനകത്ത് കയറാനുള്ള യാതൊരു സംവിധാനങ്ങളും ഇല്ല. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ വർഷം ഡിസംബർ 13 ന് പാസ്സുമായി അകത്തുകയറി ഭീകാരന്തരീക്ഷം സൃഷ്ട്ടിച്ച 2 പേരെ സെക്യൂരിറ്റി സംഘം പിടികൂടിയിരുന്നു. അതിന് ശേഷം പാർലിമെന്‍റിന്‍റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പിഎസ്എസിനെ സെക്യൂരിറ്റി സർവീസിൽ നിന്നും മാറ്റി പകരം സിഐഎസ്എഫിന് ചുമതല കൈമാറിയിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഇത്തരത്തിൽ ഒരു സുരക്ഷാ വീഴ്ചയ്ക്ക് കൂടെ ഇന്ന് പാർലമെന്‍റ് സാക്ഷ്യം വഹിച്ചത്.