നാമനിർദേശ പത്രിക തള്ളിയതിന് എതിരായ മുൻ സൈനികൻ തേജ് ബഹാദുർ യാദവിന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പത്രിക തള്ളിയതിന്‍റെ കാരണം വ്യക്തമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷന്‍റെ വിശദീകരണം കേട്ട ശേഷമാകും കേസിന്‍റെ മറ്റ് നടപടികളിലേക്ക് കോടതി കടക്കുക.
വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ എസ്.പി. സ്ഥാനാർത്ഥിയായാണ് തേജ് ബഹാദൂർ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ സൂഷ്മ പരിശോധനയിൽ പത്രിക തള്ളുകയായിരുന്നു. സൈന്യത്തിൽ നിന്നും പിരിച്ച് വിട്ടതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
2017 ൽ ബിഎസ്എഫ് ജവാന്‍മാര്‍ കഴിക്കുന്നത് മോശം ഭക്ഷണമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് തേജ് ബഹാദൂറിനെ സൈന്യത്തിൽ നിന്ന് പിരിച്ച് വിടുകയായിരുന്നു