ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; ഇതുവരെ മാറ്റിവെച്ചത് 37 പ്രാവശ്യം

Jaihind Webdesk
Tuesday, February 6, 2024

 

ന്യൂഡല്‍ഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 37 തവണ മാറ്റിവെച്ച കേസാണ് ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. കേസിൽ പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീം കോടതിയിലുള്ളത്.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ ലാവലിൻ കേസ് പരിഗണിക്കുന്നത്. ലാവലിൻ കമ്പനിക്ക് കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസിലെ പ്രധാന ആരോപണം.

കഴിഞ്ഞ ആറുവർഷമായി സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കാര്യമായി ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും അഭിഭാഷകരുടെ അസൗകര്യമോ മറ്റു കേസുകൾ നീണ്ടുപോയതോ കാരണം ഇത് മാറ്റിവെച്ചുകൊണ്ടിരുന്നു. അടുത്തിടെ രണ്ട് തവണ സിബിഐക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്‍റെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചത്. ഇതിനുമുമ്പ് ഒക്ടോബർ 31-നായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്.

പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോ​ഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി 2017-ൽ കുറ്റവിമുക്തരാക്കിയത്. വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരം​ഗ അയ്യർ എന്നിവർ കേസിൽ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.