മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് നടത്തിയ ട്രെയിൻ സർവ്വീസിനെ കുറിച്ച് സി.പി.എം കളവ് പ്രചരിപ്പിക്കുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Monday, May 25, 2020

മഹാരാഷ്ട്രയിൽ ലോക്ഡൗൺ മൂലം കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മഹാരാഷ്ട്ര സർക്കാർ യാത്രക്കാരുടെ യാത്രാ ചെലവ് വഹിച്ചുകൊണ്ട് ട്രെയിനിൽ മലയാളികളെ സ്വന്തം നാട്ടിലെത്തിച്ച സത്കർമ്മത്തെ ഇകഴ്ത്തി കാട്ടാനും കോൺഗ്രസ് നേതൃത്വം ചെയ്ത നന്മയെ തെറ്റിദ്ധാരണ പരത്താനും കളവ് പ്രചരിപ്പിക്കാനും സിപിഎം പരിശ്രമിക്കുന്നത് സമൂഹ്യ മനസ്സാക്ഷിയോടുള്ള കൊഞ്ഞനം കുത്തലാണെന്ന് ഡി.സിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി പറഞ്ഞു.

ആയിരക്കണക്കിന് മലയാളികൾ അന്യസംസ്ഥാനങ്ങളിൽ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കഷ്ടപ്പെടുമ്പോൾ അവരെ സ്വദേശത്ത് എത്തിക്കാൻ ചെറുവിരലനക്കാത്ത ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളെ വ്യാജ പ്രചരണം നടത്തി തമസ്ക്കരിക്കാൻ കഴിയുമോ എന്നുള്ള സി.പി.എമ്മിൻ്റെ പാഴ്ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയും.

അന്യസംസ്ഥാനങ്ങളിൽ നിന്നും കടന്നുവരുന്നവർ മുഴുവൻ കൊറോണ വാഹകരാണെന്ന രൂപത്തിൽ നവമാധ്യമങ്ങളിലൂടെ മരണത്തിന്റെ വാഹകർ എന്ന് പറഞ്ഞ് സി.പി.എം പ്രചരിപ്പിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂര നടപടിയാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിൻ ഗതാഗത സംവിധാനത്തിൽ ജനിച്ചുവളർന്ന നാട്ടിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ വരേണ്ടെന്ന് തീരുമാനിച്ച ക്രൂര മനസ്സ് ഭരണകൂടത്തിന് ഉള്ളതുകൊണ്ടാണ് യാത്ര സംബന്ധിച്ച് ഏകോപനം ഇല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഭരിക്കുന്ന പാർട്ടി തന്നെ മുന്നോട്ട് വന്നിട്ടുള്ളത്.

മുംബൈയിൽ നിന്ന് മെയ് 22ന് രാത്രി 9.50ന് പുറപ്പെട്ട ട്രെയിനിലെ വിവരം മെയ് 19ന് തന്നെ കേരള സർക്കാരിന് കൈമാറിയതിൻ്റെ രേഖകൾ ലഭ്യമാണ്. കേരളത്തിന്റെ കോവിഡ് നോഡൽ ഓഫീസറും അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിൻഹയും, മഹാരാഷ്ട്രയിലെ സംസ്ഥാന കൊറോണ നോഡൽ ഓഫീസറും, അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഡോ.നിധിൻ കരീറും തമ്മിൽ നിരവധി പ്രാവശ്യം ഫോണിലും സംസാരിച്ചു.

കേരളത്തിലെ വിവിധ ജില്ലാ കളക്ടർമാരുമായി നിരവധി പ്രാവശ്യം യാത്രക്കാരുടെ ടീം ക്യാപ്റ്റൻ തന്നെ ബന്ധപ്പെടുകയും, യാത്രക്കാരുടെ ജില്ലതിരിച്ചുള്ള എല്ലാ വിവരങ്ങളും അയച്ചുകൊടുക്കുകയും ചെയ്തതാണ്.

കേരളത്തിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള കോൺഗ്രസിന്റെ പരിശ്രമത്തെ നിഷേധാത്മകമായ സമീപനം മൂലം അവസാനഘട്ടം വരെ ട്രെയിൻ വരാതിരിക്കാൻ ശ്രമം പോലും നടത്തിയ കേരള സർക്കാർ മനസാക്ഷിയില്ലാതെയാണ് പ്രവർത്തിച്ചത്.

കേന്ദ്ര റെയിൽവേ മന്ത്രിയുടെയും മഹാരാഷ്ട്ര സർക്കാരിന്റെയും ഉറച്ച തീരുമാനത്തിനു മുന്നിൽ വഴങ്ങുകയാണ് അവസാനനിമിഷം സംസ്ഥാനസർക്കാർ ചെയ്തത്. മാസങ്ങൾക്കു മുൻപേ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തും, സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ സ്വീകരിച്ചും നാട്ടിലെത്താൻ പരിശ്രമിച്ച മലയാളികളെ അകറ്റി നിർത്താൻ ശ്രമിക്കുകയും കൊറോണ വാഹകരെന്ന് പ്രചരിപ്പിക്കുകയും കോൺഗ്രസിനെ കൊറോണ പരത്തുന്നവർ എന്ന് ആക്ഷേപിക്കുകയും ചെയ്ത സി.പി.എം, സൈബർ ഇടങ്ങളിലെ ക്രിമിനലുകളെ ഉപയോഗിച്ച് മര്യാദകെട്ട പ്രചരണം നടത്തിയതിനെതിരെ പരസ്യമായി മാപ്പു പറയണമെന്നും സ്വന്തം നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാൻ മനസു കാണിക്കാത്ത മുഖ്യമന്ത്രിയും പാർട്ടിക്കാരും ബോധപൂർവ്വം വ്യാജ പ്രചരണത്തിന് ഇറങ്ങിത്തിരിച്ചത് ക്രൂരതയാണെന്നും ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.