ശബരിമല വിധി പുനഃപരിശോധിക്കും ; ഹർജികള്‍ ഏഴംഗ ബെഞ്ചിന് വിട്ടു

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. അതേസമയം നിലവിലെ വിധി സ്റ്റേ ചെയ്തിട്ടില്ല.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ വിയോജിപ്പ് രേഖപ്പെടുത്തി. ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഢും റോഹിന്‍റൻ നരിമാനും ആണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28നു നൽകിയ വിധി പുനഃപരിശോധിക്കാനാണു തീരുമാനം. പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട 56 ഹർജികളിലും അനുബന്ധ ഹർജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം പൂർത്തിയായിരുന്നു. ഇതോടെ യുവതീപ്രവേശത്തിനായി ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ 2006 ൽ നൽകിയ ഹർജിയിൽ ആദ്യം മുതൽ വീണ്ടും വാദം കേൾക്കും.

ദേവസ്വം കമ്മിഷണറായിരുന്ന എസ് ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണ് യുവതീപ്രവേശം സംബന്ധിച്ച നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമായത്. ഈ ചിത്രം ഉൾപ്പെടുത്തി ചങ്ങനാശേരി സ്വദേശി ഹൈക്കോടതിയിൽ 1990 സെപ്റ്റംബറിൽ നല്‍കിയ പരാതി റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. തുടര്‍ന്ന് 1991 ഏപ്രിൽ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. 2006 ലാണ് യംഗ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിൽ യുവതീപ്രവേശം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത്.

Sabarimala
Comments (0)
Add Comment