
മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുന്നു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി റഷ്യ. എണ്ണ വ്യാപാരം നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. ഇന്ത്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ചകളെയും തീരുമാനങ്ങളെയും റഷ്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ‘ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനാണ് റഷ്യ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്,’ അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടത്. പകരം അമേരിക്കയില്‍ നിന്നും വെനസ്വേലയില്‍ നിന്നും ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25% അധിക തീരുവ അമേരിക്ക ഒഴിവാക്കുകയും ചെയ്തു.
യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യയില്‍ നിന്ന് വന്‍തോതില്‍ വിലക്കിഴിവില്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യ നല്‍കുന്ന പണം റഷ്യ യുദ്ധത്തിനായി ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ട്രംപ് നേരത്തെ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്. ഈ കടുത്ത സമ്മര്‍ദ്ദത്തിന് ഒടുവില്‍ ഇന്ത്യ റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിച്ചോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.