
തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആര്.എസ്.എസ്. പ്രവര്‍ത്തകനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ബി.ജെ.പി. – ആര്.എസ്.എസ്. ജില്ലാ നേതൃത്വങ്ങള്‍ കനത്ത പ്രതിരോധത്തിലായ ഈ വിഷയത്തില്‍, ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
മരിക്കുന്നതിന് മുന്‍പ് ആനന്ദ് സന്ദേശം അയച്ച സുഹൃത്തുക്കളുടെ മൊഴിയായിരിക്കും ആദ്യം രേഖപ്പെടുത്തുക. മറ്റ് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ബി.ജെ.പി., ആര്.എസ്.എസ്. ജില്ലാ നേതൃത്വങ്ങളെ പൊലീസ് ചോദ്യം ചെയ്യും. ഏതെങ്കിലും ഘട്ടത്തില്‍ ആനന്ദിന് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തിരുന്നോ, പിന്നീട് അത് നിഷേധിച്ചത് എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. ആനന്ദിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും.
തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും തന്നെ പരിഗണിക്കാതിരുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ബിജെപി നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മണ്ണു മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയതാണ് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി ആകാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞില്ലെന്നും ആനന്ദ് സൂചിപ്പിച്ചു. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
തന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, എന്നാല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുതെന്നും ആനന്ദ് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.