നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ബോംബേറ് കേസ് : 3 RSS പ്രവർത്തകരെ 18 വരെ റിമാൻഡ് ചെയ്തു

Jaihind Webdesk
Monday, February 4, 2019

nedumangadu-praveen-not-arr

പൊലീസ് സ്റ്റേഷന്‍ ബോംബേറ് കേസില്‍ പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.

ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളാണ് മൂവരും. കേസിലെ മുഖ്യപ്രതി ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീണിനെയും സഹായി ശ്രീജിത്തിനെയും ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതികളെ പിടികൂടിയത്.

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബേറ് നടത്തിയത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുന്നിലാണ് ബോംബുകള്‍ വീണത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഹര്‍ത്താല്‍ ദിവസം ആര്യനാടുള്ള ഒരു സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കേസില്‍ ചില ആര്‍.എസ്.എസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ സ്ഥാപിച്ച വനിതാ മതിലിന്‍റെയും പൊതു പണിമുടക്കിന്‍റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇതിനിടെയാണ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായത്.

ഹര്‍ത്താലിനിടെ പ്രവീണ്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിയുന്ന ദൃശ്യം

https://www.youtube.com/watch?time_continue=25&v=sQEt69HfRSI

സി സി ടിവി ദൃശ്യങ്ങളിൽ നിന്ന് ആർ.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായതോടെ പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചിരുന്നില്ല. പ്രവീണിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേർ ബോംബേറ് കേസിൽ പിടിയിലായെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് പൊലീസിന് വലിയ നാണക്കേട് ഉണ്ടാക്കി.

ഇതിനിടെ നാട്ടിലെത്തിയ പ്രതികളായ പ്രവീണും, ശ്രീജിത്തും തമ്പാനൂര്‍ റെയില്‍സ്റ്റേഷന്‍ വഴി വീണ്ടും സ്ഥലം വിടാന്‍ ഒരുങ്ങുന്നതായുള്ള രഹസ്യവിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി.അശോകന് ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ പ്രവീണിനെയും ശ്രീജിത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.