‘കെ.എം ഷാജിക്കെതിരായ വിജിലന്‍സ് കേസ്; അനുമതി നല്‍കാന്‍ സ്പീക്കർക്ക് അധികാരമില്ല; സ്പീക്കർ അനുമതി പിന്‍വലിക്കണം’: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, April 18, 2020

Ramesh-Chennithala

 

ഇല്ലാത്ത അധികാരമുപയോഗിച്ച് കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ അനുമതി നല്‍കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല എന്ന കാര്യം പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. 1988 ലെ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരമാണ് സ്പീക്കര്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. പക്ഷേ ഈ വകുപ്പനുസരിച്ച് സ്പീക്കര്‍ക്ക് അതിന് അധികാരമില്ല. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ വകിപ്പില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല. അതുകൊണ്ടു തന്നെ സ്പീക്കര്‍ക്ക് കെ.എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിന് അധികാരമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി സമ്മേളനം അവസാനിപ്പിച്ച മാര്‍ച്ച് 13 ന് ആണ് ഷാജിയോട് വിശദീകരണം പോലും ആരായാതെ   അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്പീക്കര്‍ നിയമവിരുദ്ധമായി അനുമതി നല്‍കിയത്.  ഒരു എം.എല്‍.എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കുന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.