പാലക്കാട് : സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ബാലന്‍ വാളയാറില്‍ എത്താത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വാളയാറില്‍ രക്ഷിതാക്കളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഹാത്രസും വാളയാറും തമ്മില്‍ ഒരു വ്യത്യാസവുമില്ല. രണ്ടും ഭരണകൂട ഭീകരതയാണ്. പീഡിപ്പിച്ചെന്ന കുറ്റം ഏറ്റെടുക്കാന്‍ പിതാവിനെ പൊലീസ് നിർബന്ധിക്കുന്നു. പോക്സോ കേസുകള്‍ അട്ടിമറിക്കുന്ന, പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാത്ത സർക്കാരിനെതിരായ ജനവികാരത്തിന്‍റെ പ്രതിഫലനമാണ് സമരത്തിലൂടെ കാണാന്‍ കഴിയുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർ സർവീസിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.