ടെക്നോസിറ്റി ഭൂമിയില്‍ അനധികൃത കളിമണ്‍ ഖനന നീക്കവുമായി സർക്കാർ ; രമേശ് ചെന്നിത്തല ഇന്ന് സ്ഥലം സന്ദർശിക്കും

തിരുവനന്തപുരം : അനധികൃത കളിമൺ ഖനനത്തിന് നീക്കം നടക്കുന്ന പള്ളിപ്പുറം ടെക്നോ സിറ്റി പ്രദേശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പ്രതിപക്ഷ നേതാവ് സ്ഥലം സന്ദർശിക്കുക. ടെക്നോപാർക്കിന്‍റെ നാലാം ഘട്ട വികസനത്തിനായി 2006 ൽ ഏറ്റെടുത്ത സ്ഥലത്താണ് കളിമൺ ഖനനം നടത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്‍റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിക്ക് വേണ്ടി പള്ളിപ്പുറത്ത് ഏറ്റെടുത്ത ഭൂമിയിലാണ് സർക്കാർ കളിമണ്‍ ഖനനത്തിന് ഒരുങ്ങുന്നത് . സി.പി.എം നേതാവ് ചെയര്‍മാനായ കേരള സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ (കെംഡല്‍) നേതൃത്വത്തിലാണ് ഖനനത്തിന് വഴിയൊരുങ്ങുന്നത്. പള്ളിപ്പുറം ഉള്‍പ്പെടുന്ന മംഗലപുരം പഞ്ചായത്തില്‍ ഖനനം നിരോധിച്ചുള്ള സുപ്രീം കോടതി ഉത്തരവ് തന്നെ കാറ്റില്‍ പറത്തിക്കൊണ്ടാണ്  നടപടി .  സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ മടവൂർ ബി.എസ് അനിലാണ് കേരള സംസ്ഥാന മിനറല്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍റെ ചെയര്‍മാന്‍.

നേരത്തെ പമ്പയില്‍ അടിഞ്ഞുകൂടിയ കോടികള്‍ വിലമതിക്കുന്ന മണല്‍, സി.പി.എം നേതാവ് സി.കെ ഗോവിന്ദന്‍ ചെയര്‍മാനായ ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്റ്റ്‌സിന് വില്‍ക്കാനുള്ള നീക്കവും വിവാദമായിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണുണ്ടായത്. അതേസമയം  മണല്‍ നീക്കത്തിന് ആദ്യം ശ്രമിച്ചത് കെംഡൽ ആണെന്നതും നീക്കങ്ങളില്‍ സംശയമുണര്‍ത്തുന്നു. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം വിവാദമായതിന് പിന്നാലെയാണ് പള്ളിപ്പുറത്തും കളിമൺ ഖനനം നടത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

Comments (0)
Add Comment