‘ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ല, പിണറായി പൊലീസിന്‍റെ നടപടി മനുഷ്യത്വരഹിതം’ : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 18, 2021

 

കെ.എസ്.യു മാർച്ചിനെതിരായ പൊലീസ് നരനായാട്ടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള വിദ്യാർത്ഥി യൂണിയന്‍റെ സമരത്തെ ക്രൂരമായി അടിച്ചൊതുക്കാനുള്ള പിണറായി പൊലീസിന്‍റെ നടപടി മനുഷ്യത്വരഹിതമാണ്. സമരം ചെയ്യാനുള്ള യുവാക്കളുടെ അവകാശത്തെ പൊലീസിനെ കൊണ്ട് കായികമായി നേരിടാൻ ഇത് കമ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യമല്ലെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ അതിക്രൂരമായിട്ടാണ് പിണറായിയുടെ പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ക്രിമിനൽ കേസ് പ്രതിയായ പത്താംക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്നാ സുരേഷുമാർക്ക് ലക്ഷങ്ങളുടെ ശമ്പളത്തോടെ നിയമനം നൽകുകയും സഖാക്കളുടെ ഭാര്യമാർക്ക് തൊഴിൽ ഉറപ്പുവരുത്തുകയും ചെയ്യുന്ന അനീതിക്കെതിരെയാണ് കേരളത്തിലെ വിദ്യാർത്ഥികളും ചെറുപ്പക്കാരും സമരം ചെയ്യുന്നത്.

സമരത്തെ ക്രൂരമായി അടിച്ചൊതുക്കാനുള്ള പിണറായി പോലീസിന്‍റെ നടപടി മനുഷ്യത്വരഹിതമാണ്. സമരം ചെയ്യുന്നവർക്ക് നേരെ ലാത്തി ഉപയോഗിക്കേണ്ട സാഹചര്യം വന്നാലും തലയ്ക്ക് അടിയ്ക്കരുത് എന്ന കർശന നിർദ്ദേശം ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഞാൻ നൽകിയിരുന്നു. മനുഷ്യത്വത്തിന്‍റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടാണ് പിണറായി പൊലീസിന്‍റെ നരനായാട്ട് അരങ്ങേറുന്നത്. വിയോജിക്കുന്നവരെ കായികമായി നേരിടുന്ന പിണറായി വിജയന്‍റെ കിരാത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സമരം ചെയ്യാനും സമാധാനപൂർണമായ പ്രതിഷേധം സംഘടിപ്പിക്കാനുമുള്ള യുവാക്കളുടെ അവകാശത്തെ പോലീസിനെ കൊണ്ട് കായികമായി നേരിടാൻ ഇത് കമ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യമല്ലെന്നും രമേശ് ചെന്നിത്തല  മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.