തിരുവനന്തപുരം : സ്വന്തം പദവിയെ കുറിച്ച് പോലും ബോധ്യമില്ലാത്തഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അവസ്ഥ പരിതാപകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സര്‍വകലാശാല നിയമങ്ങള്‍ പഠിക്കണമെന്നും പൊതുസമൂഹത്തിന് ബോധ്യപ്പെട്ട കാര്യം മന്ത്രിക്ക് ബോധ്യമായില്ലെന്നത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രിയെന്ന നിലയില്‍ കത്ത് എഴുതാന്‍ അധികാരമില്ല. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വിസി പുനര്‍നിയമന പ്രശ്‌നത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അജ്ഞത നടിക്കുന്ന പ്രസ്താവന ആവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സര്‍വകലാശാല നിയമങ്ങള്‍ എന്തെന്ന് പഠിക്കാന്‍ മന്ത്രി തയാറാകണം. സര്‍വകലാശാലകള്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്‍റെ ഭാഗമല്ല, അവ പൂര്‍ണമായും സ്വതന്ത്ര സ്വയംഭരണ സ്ഥാപനങ്ങളാണ്. സര്‍വകലാശാലകളുടെ തലപ്പത്ത് ആര് വരണമെന്ന് നിര്‍ദേശിക്കാനോ അഭ്യര്‍ത്ഥിക്കാനോ മന്ത്രിക്കോ സര്‍ക്കാരിനോ അവകാശമില്ല. പ്രോ ചാന്‍സലര്‍ സ്ഥാനം ആലങ്കാരികമാണ്. പ്രത്യേക അധികാരങ്ങള്‍ ഒന്നുമില്ല. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളില്‍ ചാന്‍സലര്‍ക്ക് പോലും പരിമിതമായ അധികാരങ്ങളാണുള്ളത്. സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ ഒരാളെ വിസി യായി ഗവര്‍ണര്‍ക്ക് നിയമിക്കാനാകൂ. സെലക്ഷന്‍ കമ്മിറ്റി പിരിച്ചുവിട്ട് നിലവിലെ വിസി ക്ക് പുനര്‍നിയമനം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു കത്ത് മന്ത്രി നേരിട്ട് ചാന്‍സിലര്‍ക്ക് നല്‍കിയാല്‍ അത് ചട്ട ലംഘനമാണ്. അത്തരം ചട്ടലംഘനം ഒരു മന്ത്രിമാരും നാളിതുവരെ നടത്തിയിട്ടുമില്ല’ – രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍വകലാശാലയുടെ സവിശേഷതകള്‍ എന്തെന്ന് പഠിക്കാന്‍ മന്ത്രി സമയം കണ്ടെത്തണം. ഇല്ലാത്ത വിശേഷാധികാരങ്ങള്‍ ഉണ്ടെന്ന് വിചാരിച്ച, കഴിഞ്ഞ മന്ത്രി കെടി ജലീലിന്‍റെ അവസ്ഥയാണ് മന്ത്രി ആര്‍ ബിന്ദുവിനും ഉണ്ടാകാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.