കടകംപള്ളിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കാൻ ; ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി പറയുമോ എന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ എല്ലാ പേര്‍ക്കും ദു:ഖമുണ്ടെന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ  പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കടകംപള്ളി മാത്രം ദു:ഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ശബരിമലിയില്‍ ഇനി ആചാരം ലംഘിച്ച് യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ? അതൊന്നുമല്ലാതെ എല്ലാവര്‍ക്കും ദുഖമുണ്ടെന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.

മാത്രമല്ല, സുപ്രീം കോടതിയില്‍ തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാവും. അതിന് തയ്യാറാവാതെ അടഞ്ഞ അദ്ധ്യാമാണെന്നും ദുഖമുണ്ടെന്നുമൊക്കെ പറയുന്നത് കബളിപ്പിക്കല്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment