തിരുവനന്തപുരം: നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘സാധാരണ സിപിഎം തെരഞ്ഞെടുപ്പ് വരുമ്പോൾ ചില ചെപ്പടിവിദ്യകൾ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാറുണ്ട്. ഇപ്രാവശ്യം അതും ഇതുവരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. കനത്ത വിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബഡ്ജറ്റിന്‍റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലധികം വിലയാണ് ഓരോ സാധനങ്ങള്‍ക്കും ഇപ്പോൾ വര്‍ധിച്ചിരിക്കുന്നത്’ – രമേശ് ചെന്നിത്തല പറഞ്ഞു.
പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ വില മാവേലി സ്റ്റോറുകളിൽ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്.
സര്‍ക്കാരിന്‍റെ കെടു കാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണുണ്ടായത്. കേരളത്തിനോട് അടുത്ത് കിടക്കുന്ന ശ്രീലങ്കയിൽ നടക്കുന്ന കാര്യങ്ങൾ നമുക്ക് പാഠമാകണം. അതുകൊണ്ട് സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്തി ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.