‘മോദിയുടെ വികസിത ഭാരതത്തിൽ കേരളമില്ലേ?’; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, February 1, 2026

കേന്ദ്ര ബജറ്റ് സമ്പൂര്‍ണ്ണനിരാശയാണ് സമ്മാനിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. എയിംസെന്നും അതിവേഗറെയില്‍പാതെയൊന്നുമൊക്കെ പറഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിസ്റ്റിയുട്ടുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടെങ്കിലും അതില്‍ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന ഒരു സൂചനയുമില്ല. പ്രധാനന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരത്തെപ്പറ്റി വാചാലമായാണ് സംസാരിച്ചത്. എന്താ മോദിയുടെ വികസിത ഭാരതത്തില്‍ കേരളം പെടില്ലേ എന്ന ചോദമാണ് ബഡ്ജറ്റ് കഴിഞ്ഞപ്പോള്‍ ഉയരുന്നത്.

2014 ലെ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മുതല്‍ കേരളത്തിന് അവഗണനയാണ് ലഭിക്കുന്നത്. തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും റോഡ്‌ഷോയുമായി കേരളത്തിന്റെ തെരുവുകളിലിറങ്ങും. ഇടിവെട്ടും വണ്ണം ചില പ്രഖ്യാപനങ്ങള്‍ നടത്തും. പിന്നെ അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാകും. ഏഴു സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പ്രഖ്യപിച്ചപ്പോള്‍ അതിലെങ്കിലും കേരളത്തെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കിറ്റിലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എടുത്തുതരാമെന്നുമാണ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബഡ്ജറ്റ് വന്നപ്പോള്‍ കിട്ടിയത് വട്ടപ്പൂജ്യം. ബിജെപി സര്‍ക്കാരിന്റെ ഈ കടുത്ത അവഗണനക്കെതിരെ ശക്തമായ ജനവികാരം കേരളീയ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.