മുഖ്യമന്ത്രി കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നു; വനിതാമതില്‍ ചേരിതിരിവുണ്ടാക്കാന്‍: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ വനിതാമതില്‍ നീക്കത്തിന് പിന്നിലെ ഗൂഢലക്ഷ്യത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനിതാമതിലില്‍ വിള്ളല്‍‌ വീണിരിക്കുന്നു. സംഘടനകളെല്ലാം വനിതാമതിലില്‍ നിന്ന് സംഘടനകള്‍ പിന്മാറുകയാണെന്നും മതില്‍ താനേ പൊളിയുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തില്‍ സി.പി.എമ്മിന് യാതൊരു പങ്കുമില്ലെന്നും  നവോത്ഥാനമെന്ന പേരില്‍ മുഖ്യമന്ത്രി ഇപ്പോള്‍ നടപ്പിലാക്കുന്നത് വര്‍ഗീയവല്‍ക്കരണമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിവിധ മതസമുദായങ്ങളെ ഏകോപ്പിച്ചുകൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ വളർന്നുവന്നത്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ഇത് വർഗിയ വൽകരിക്കുകയാണ് ചെയ്യുന്നത്. മതിലിൽ നിന്ന് മതന്യൂനപക്ഷ വിഭാഗങ്ങളെ മാറ്റി നിർത്തുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹിന്ദു സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിലൂടെ സംഘപരിവാർ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പിലാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങളെ മുഖ്യമന്ത്രി അപമാനിക്കുകയാണ്. ക്രിസ്ത്യൻ മുസ്ലിം സംഘടനകളെ എന്തുകൊണ്ടാണ് ചർച്ചയ്ക്ക് വിളിക്കാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

സി.പി സുഗതനെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് എന്തിനെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. സുഗതനെപ്പോലെയുള്ളവരെ മഹത്വവത്ക്കരിക്കുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ  സ്വന്തം പാർട്ടിയിൽ സ്ത്രീക്ക് സംരക്ഷണം ലഭിക്കുന്നില്ല. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് മറുപടിയില്ല.

കേരളത്തെ മുഖ്യമന്ത്രി ഇരുട്ടിലേക്ക് നയിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ശബരിമലയിലെ യുവതീപ്രവേശവും നവോത്ഥാനവുമായി യാതൊരു ബന്ധവുമില്ല. ശബരിമലയിലുണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയുടെ അവിവേകവും എടുത്തുചാട്ടവും അനവസരത്തിലുള്ള പ്രസ്താവനകളുമാണെന്ന് എല്ലാവര്‍ക്കും അറിയാം. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും സംഘപരിവാറിനെയും കൂടെക്കൂട്ടി ശബരിമലയില്‍ മുഖ്യമന്ത്രി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി നവോത്ഥാനത്തിന്‍റെ പേര് മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പിനുള്ള അജണ്ട തയാറാക്കുകയാണ് വനിതാമതിലിന് പിന്നിലെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സഭയുടെ അന്തസ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ പഠിപ്പിക്കണ്ടേ. അദ്ദേഹം സ്പീക്കറെ ദുർബലപെടുത്തകയാണ്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷം കാട്ടിയ പേക്കൂത്ത് ഒന്നും ഇന്നത്തെ പ്രതിപക്ഷം കാട്ടിയിട്ടില്ല. പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് മൂന്ന് എം.എല്‍.എമാര്‍ സത്യാഗ്രഹത്തിന് ഒരുങ്ങിയത്. മുഖ്യമന്ത്രിയാണ് പ്രകോപനമുണ്ടാക്കിയതെന്നും സ്പീക്കറുടെ കസേരയെ ദുര്‍ബലപ്പെടുത്തുന്ന നടപടി മുഖ്യമന്ത്രിയാണ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുറിപ്പ് നല്‍കിയത് എല്ലാവരും കണ്ടതാണ്. പ്രതിപക്ഷത്തിന്‍റെ സമരരീതി തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മാധ്യമ മാരണ സർക്കുലർ പുറപ്പെടവിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇത്തരം ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി ഇതു വരെ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ramesh Chennithalapinarayi vijayanwomens wall
Comments (0)
Add Comment