റമസാനില്‍ ക്രിസ്ത്യന്‍ പളളിയില്‍ കുരിശ് സാക്ഷിയാക്കി നിസ്‌കരിച്ച് യു.എ.ഇ മലയാളികള്‍ ചരിത്രം എഴുതി

B.S. Shiju
Saturday, May 11, 2019

റമസാനില്‍ ക്രിസ്ത്യന്‍ പളളിക്ക് അകത്ത് കുരിശ് സാക്ഷിയാക്കി നിസ്‌കരിച്ച് മലയാളികള്‍ ചരിത്രം എഴുതി. സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇയിലെ റാസല്‍ഖൈമയിലാണ് ക്രിസ്ത്യന്‍ പള്ളി വിവിധ മതക്കാരുടെ സംഗമമായി മാറിയത്.

യു.എ.ഇയിലെ റാസല്‍ഖൈമ എന്ന വടക്കന്‍ എമിറേറ്റിലെ  ഈ ക്രിസ്ത്യന്‍ പള്ളിയിലേക്ക്  പതിവുകള്‍ തെറ്റിച്ച് ഒരുദിനം ഇസ്ളാം മത വിശ്വാസികളുടെ വലിയ ഒഴുക്കായിരുന്നു. പള്ളിക്ക് അകത്ത് കയറിയവര്‍ കുരിശ് സാക്ഷിയാക്കി നിസ്‌കരിച്ചു. പിന്നാലെ ഹിന്ദു മത വിശ്വാസികളും പള്ളിയില്‍ നിറഞ്ഞു. തുടര്‍ന്ന് സ്വാമിയുടെ റമസാന്‍ പ്രഭാഷണം. കണ്ടു നിന്ന മറ്റു രാജ്യക്കാര്‍ക്ക് ആദ്യം കാര്യം മനസിലായില്ല. റാസല്‍ഖൈമ സെന്‍റ് ലൂക്ക്സ് എന്ന ആംഗ്ലിക്കന്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍-വിഷു- ഇഫ്താറിന്‍റെ ചരിത്ര നിമിഷങ്ങളായിരുന്നു അത്.

റാക് നോളജ് തിയേറ്റര്‍ സംഘടിപ്പിച്ച ഈ സംഗമത്തില്‍ സ്വാമി സന്ദീപാനന്ദ ഗിരി ആയിരുന്നു മുഖ്യാതിഥി.
സെന്‍റ് ലൂക്ക്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഫാ. കെന്‍റ് മെഡില്‍ട്ടണ്‍ ഉദ്ഘാടനം ചെയ്തു. റാക് നോളജ് തിയറ്റര്‍ പ്രസിഡന്‍റ് ജോര്‍ജ് സാമുവല്‍ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ഇപ്രകാരം സഹിഷ്ണുതാ വര്‍ഷത്തില്‍ യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഈ വിഷു – ഈസ്റ്റര്‍ – റമസാന്‍ സംഗമത്തിലൂടെ വേദിയായി. ഇങ്ങിനെ അതിര്‍വരമ്പുകള്‍ ഇല്ലാതെ എല്ലാവരും ഒരുമിച്ച് ഇരുന്ന ആദ്യ ജനകീയ ഇഫ്താറായി ഇത് മാറി.