രാഹുല്‍ ഗാന്ധി അദാനിയെ വിമര്‍ശിക്കുന്ന വീഡിയോയുടെ വ്യൂസ് കുറച്ചു കാണിക്കുന്നു; പരാതി പരിശോധിച്ച് യൂട്യൂബ്

Jaihind Webdesk
Thursday, March 30, 2023

ന്യൂഡൽഹി: ബിജെപിയെയും ഗൗതം അദാനിയെയും വിമർശിക്കുന്ന തന്‍റെ വീഡിയോകള്‍ യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ കുറച്ചു കാണിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ യൂട്യൂബ് പരിശോധിക്കുന്നതായി റിപ്പോർട്ട്. അദാനിക്കെതിരെ രാഹുല്‍ പങ്കുവെച്ച രണ്ട് വീഡിയൊകളുടെ കാഴ്ച്ചക്കാരുടെ യഥാര്‍ത്ഥ എണ്ണം മറച്ചുവെച്ചതായി ഈ മാസം ആദ്യമാണ് കോണ്‍ഗ്രസ് യൂട്യൂബിന് കത്തെഴുതിയത്. വീഡിയോകൾക്ക് ലഭിച്ച ലൈക്ക്, കമന്‍റ്, ഷെയർ എന്നിവയ്ക്കാനുപാതികമായി കാഴ്ചക്കാരുടെ എണ്ണം കാണിക്കുന്നില്ലെന്നായിരുന്നു  പരാതി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിട്രോഡ യുട്യൂബ് സി.ഇ.ഒ. നീൽ മോഹനനാണ് കത്തയച്ചിരിക്കുന്നത്. കത്തിന് ഒപ്പം കോൺഗ്രസ് ഡാറ്റ അനാലിറ്റിക്സ് ഡിപ്പാർട്ട്മെന്‍റ് തയ്യാറാക്കിയ പ്രസന്‍റേഷനും കൈമാറിയിരുന്നു. തുടർന്നാണ് യു ട്യൂബ് പരിശോധനയ്ക്ക് തയ്യാറായത്.

ഭാരത് ജോഡോയിലെ യാത്രയിലെ കണ്ടന്‍റ് ഉപയോഗിച്ചുണ്ടാക്കിയ വീഡിയോയ്ക്ക് 83,602 ഇന്‍ററാക്ഷൻസ് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വിഡിയോ കണ്ടത് ഇരുപത് ലക്ഷത്തിലധികം പേരാണ്. എന്നാൽ അദാനിക്കെതിരായ ആദ്യ വീഡിയോയ്ക്ക് 99,197 ഇന്‍ററാക്ഷൻസ് ഉണ്ടായിരുന്നു. എന്നാൽ വീഡിയോ കണ്ടത് 4.78 ലക്ഷം പേർ മാത്രമാണെന്നാണ് യുട്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ അദാനിക്കെതിരായ വീഡിയോകള്‍ക്ക് കുറഞ്ഞ ഇന്‍ററാക്ഷന്‍സാണെങ്കിലും അഞ്ച് ഇരട്ടിയിൽ അധികം കാഴ്ചക്കാരാണുള്ളതെന്നാണ് യു ട്യൂബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ രാഹുൽ ഗാന്ധി നടത്തിയ പ്രഭാഷണ വീഡിയോക്ക് 28,360 ഇന്‍ററാക്ഷൻസ് ആണ് ഉണ്ടായത്. അദാനിക്കെതിരായ രണ്ടാമത്തെ വീഡിയോക്ക് 49,053 ഇന്‍ററാക്ഷനും. ഈ രണ്ട് വീഡിയോക്കും കാഴ്ചക്കാർ രണ്ട് ലക്ഷത്തോളം പേരാണ്. കോൺഗ്രസിന്‍റെ ഡാറ്റ അനാലിറ്റിക്സ് ഡിപ്പാർട്മെന്‍റിന്‍റെ അഭിപ്രായമനുസരിച്ച് ഇന്‍ററാക്ഷനുകളുടെ കണക്ക് പരിശോധിക്കുമ്പോൾ അദാനിക്കെതിരായ രണ്ടാമത്തെ വീഡിയോ കണ്ടവരുടെ എണ്ണം എട്ട് ലക്ഷം കടക്കേണ്ടതാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. യൂട്യൂബിന്‍റ തന്നെ ഡാറ്റ ഉപയോഗിച്ച് ആണ് ഈ കണക്കുകൾ കോൺഗ്രസ് തയ്യാറാക്കിയത്.