‘മോദി സറണ്ടര്‍’: എപ്സ്റ്റീന്‍ വിവാദത്തിലും വ്യാപാര ഇടപാടുകളിലും പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, February 10, 2026

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ വെളിപ്പെടുത്തലുകളുടെയും എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, ‘നരേന്ദ്ര സറണ്ടര്‍’ (Narender Surrendered) എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ജനറല്‍ നരവാനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ വാദം പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘എന്റെ പുസ്തകം ഇപ്പോള്‍ ലഭ്യമാണ്, ലിങ്ക് പിന്തുടരുക’ എന്ന് വ്യക്തമാക്കുന്ന ജനറല്‍ നരവനെയുടെ 2023-ലെ ട്വീറ്റ് രാഹുല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ‘ഒന്നുകില്‍ മുന്‍ കരസേനാ മേധാവി നുണ പറയണം, അല്ലെങ്കില്‍ പെന്‍ഗ്വിന്‍ നുണ പറയണം. ഞാന്‍ കരസേനാ മേധാവിയിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് പുസ്തകം തടയാന്‍ ശ്രമിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.

അമേരിക്കയുമായുള്ള വ്യാപാര ഇടപാടുകള്‍ക്ക് പിന്നില്‍ ഇത്തരം ‘ഒത്തുതീര്‍പ്പുകള്‍’ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകളും നരവനെ ഉന്നയിച്ച കാര്യങ്ങളും കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്നും, രാജ്യതാല്‍പ്പര്യങ്ങള്‍ പ്രധാനമന്ത്രി പണയം വെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.