ലക്നോ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ വീടുകൾ സന്ദർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. ഉത്തർപ്രദേശിൽനിന്നുള്ള രണ്ടു സൈനികരുടെ വീടുകളാണ് കോണ്‍ഗ്രസ് നേതാക്കൾ സന്ദർശിച്ചത്.
ജവാനു സംഭവിച്ചതിനു സമാനമായ അവസ്ഥയാണ് തന്റെ പിതാവിനു സംഭവിച്ചതെന്നും അതുകൊണ്ടുതന്നെ ഉറ്റവർ മരിച്ചതിന്റെ വേദന മറ്റാരേക്കാളും തനിക്ക് മനസിലാകുമെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അമിത് കുമാർ കോറിയുടെ ബന്ധുക്കളോടു രാഹുൽ പറഞ്ഞു. പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ വധം സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം.
രാജ്യം നിങ്ങളോടു കടപ്പെട്ടിരിക്കുന്നെന്നും രാഹുൽ കുടുംബാംഗങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, രാജ് ബബ്ബർ എന്നിവരും കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരിക്കുമൊപ്പമുണ്ടായിരുന്നു.