രാഹുല്‍ ഗാന്ധിയുടേയും സംഘത്തിന്‍റെയും ഹാത്രസ് യാത്ര തടഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ് രോഷത്തിനു മുന്നില്‍ മുട്ടുമടക്കി യോഗി സർക്കാർ. ഹാത്രസിലേക്കു പോകാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം 5 പേർക്കും യു.പി പൊലീസ് അനുമതി നല്‍കി. ഇരുവരുടേയും വാഹനം ടോള്‍ ഗേറ്റില്‍ നിന്നും പുറപ്പെട്ടു.
നേരത്തെ സംഘത്തെ നോയിഡ അതിർത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. യാത്ര ഉപേക്ഷിച്ചു മടങ്ങണം എന്നായിരുന്നു യു.പി പൊലീസിന്‍റെ ആവശ്യം. എന്നാല്‍ മടങ്ങാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസ് നിലപാടിനെതിരെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു.
കഴിഞ്ഞദിവസം ഹാത്രസ് സന്ദർശനത്തിനെത്തിയ രാഹുല്‍ ഹാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. യു.പി സർക്കാർ പെണ്‍കുട്ടിയോടും കുടുംബത്തോടും ചെയ്തത് വലിയ തെറ്റാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. അവളുടെ ശരീരം കുടുംബത്തിന്‍റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല ഇതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.