സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിൻസിനെ എൻ ഐ എ അറസ്റ്റ് ചെയ്തു; നാളെ കോടതിയിൽ ഹാജരാക്കും

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ റബിൻസിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. നാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ യു.എ.ഇയിൽ പിടിയിലായ റബിൻസിനെ അവിടെനിന്ന് നാടുകടത്തുകയായിരുന്നു. ഇയാളെ നെടുമ്പാശ്ശേരിയിൽ വച്ചാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

എയർഇന്ത്യ വിമാനത്തിൽ വൈകിട്ട് 4.25-ഓടെയാണ് റബിൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളാണ് മൂവാറ്റുപുഴ സ്വദേശിയായ റബിൻസ് കെ മുഹമ്മദ്. കേസിലെ പത്താം പ്രതിയാണിയാൾ. നേരത്തെ ഇയാൾക്കെതിരെ എൻ ഐ എ കോടതി ബ്ലു കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

യു.എ.ഇ. കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയത് ഇയാളായിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് റബിൻസിലേക്കും അന്വേഷണം നീണ്ടത്. തുടർന്ന് യു.എ.ഇ. ഭരണകൂടം ഇയാളെ അറസ്റ്റ് ചെയ്തു. കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമാണ് യു.എ.ഇ. റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയിരിക്കുന്നത്. സ്വർണക്കടത്തിലെ മുഖ്യപ്രതികളിലൊരാളായ ഇയാളെ നാട്ടിലെത്തിക്കുക എന്നത് അന്വേഷണ ഏജൻസികളുടെ പ്രധാന കടമ്പയായിരുന്നു. നെടുമ്പാശേരിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ അറസ്റ്റ് എൻ.ഐ.എ. രേഖപ്പെടുത്തി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള അഞ്ച് പേരാണ് യു.എ.ഇയിൽ അറസ്റ്റിലായത്. ഇവരെയും വൈകാതെ നാട്ടിലെത്തിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Comments (0)
Add Comment