പൊതുദര്‍ശനം തുടരുന്നു; ചടങ്ങുകള്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായ രീതിയില്‍

Jaihind News Bureau
Thursday, April 24, 2025

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം തുടരുകയാണ്. മാര്‍പാപ്പ താമസിച്ചിരുന്ന സാന്താ മാര്‍ത്തയില്‍നിന്ന് ഇന്നലെ വിലാപയാത്രയായാണ് മൃതദേഹം ബസിലിക്കയിലേക്ക് എത്തിച്ചത്.

കര്‍ദിനാള്‍മാര്‍ അടക്കം നിരവധി പേരുടെ അകമ്പടിയോടെ വിലാപയാത്രയായി ഇന്നാലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍് എത്തിച്ചു. മാര്‍പാപ്പയുടെ ആഗ്രഹം അനുസരിച്ച് ഏറ്റവും ലളിതമായ രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം തുടരുകയാണ്. മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയിട്ടുള്ളത്. മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. ക്രിസ്തു ശിഷ്യനായ വിശുദ്ധ. പത്രോസിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെസെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുന്‍ മാര്‍പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്നാണ് മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതനുസരച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്.