‘അദ്ദേഹം പറഞ്ഞതിന്‍റെ ശരിതെറ്റുകള്‍ നിങ്ങള്‍ പിണറായിയോട് എങ്കിലും ചോദിച്ച് മനസിലാക്കുക’; എ.കെ ആന്‍റണിക്കെതിരായ സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ പി.ടി തോമസ്, കുറിപ്പ്

Jaihind News Bureau
Sunday, May 17, 2020

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണിക്കെതിരെ നടക്കുന്ന സൈബര്‍ പ്രചാരണങ്ങള്‍ക്കെതിരെ പി.ടി തോമസ് എംഎല്‍എ. ആന്‍റണിയെ കടന്നാക്രമിക്കുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞതിന്‍റെ ശരി തെറ്റുകള്‍ സൈബര്‍ പോരാളികള്‍ പിണറായിയോട് എങ്കിലും ചോദിച്ച് മനസിലാക്കണമെന്ന് പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്‍റെ ആരോഗ്യരംഗത്ത് തിരുവിതാംകൂർ രാജകുടുംബവും ക്രിസ്ത്യൻ മിഷണറിമാരും നൽകിയ സംഭാവനകൾ അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആന്‍റണിക്കെതിരെ സിപിഎം സൈബറിടങ്ങള്‍ പ്രചാരണം ശക്തമായിരുന്നു.

1800 ന്‍റെ  തുടക്കം മുതൽ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റവും അത് ഉണ്ടാക്കിയ നവോത്ഥാന ചുവടുവയ്പുകളും ചരിത്ര ബോധം ഉള്ളവർക്കേ മനസിലാകൂവെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അതുകൊണ്ട് അരിശം തീരാഞ്ഞു ആന്റണിക്കെതിരെ…

പിണറായിയുടെ കൂലി തൊഴിലാളികളായ സൈബർ പട എ കെ ആന്റണിയെയും കടന്നാക്രമിച്ചു തുടങ്ങിയിരിക്കുന്നു.
ആന്റണി പറഞ്ഞതിന്റെ ശരി തെറ്റുകൾ പിണറായിയോട് എങ്കിലും ചോദിച്ചു മനസിലാക്കുക.

1800 ന്റെ തുടക്കം മുതൽ പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റവും അത് ഉണ്ടാക്കിയ നവോഥാന ചുവടുവയ്പുകളും ചരിത്ര ബോധം ഉള്ളവർക്കേ മനസിലാകൂ.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ അക്കാലം മുതൽ തുടങ്ങിവച്ച നേട്ടങ്ങളുടെ മുഖ്യ സ്ഥാനത്തു ഇപ്പോൾ ഇരിക്കുന്നത് പിണറായി ആണെന്ന് മാത്രം.

1940 കളിൽ ‘ കേരളം മലയാളികളുടെ മാതൃഭൂമി ‘ എന്ന ഒരു ലഘുലേഖ ഇ എം എസ് എഴുതിയതിനെ തുടർന്നാണ് ഐക്യ കേരളമെന്ന ആശയത്തിന് തുടക്കം കുറിച്ചതെന്ന് കമ്മ്യൂണിസ്റ്റുകാർ ഒരു കാലത്ത് പറഞ്ഞ് നടന്നിരുന്നു.

1800 ന്റെ ഉത്തരാർദ്ധത്തിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും, പിന്നീട് കൊച്ചി രാജാവും അടക്കം നടത്തിയിട്ടുള്ള ഇടപെടലുകളെ മനഃപൂർവം തമസ്ക്കരിച്ചു കൊണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് കാരുടെ ഇ എം എസ് പ്രചരണം.

1920 ൽ കേരള പ്രദേശ് കോൺഗ്രസ്‌ കമ്മറ്റിയും, 1928 ൽ സമസ്ത കേരള സാഹിത്യ പരിഷത്തും അടക്കം നിരവധി രാഷ്ട്രീയ സാംസ്‌കാരിക സമുദായ സംഘടനകൾ ഉണ്ടായിരുന്നുയെന്ന ചരിത്ര സത്യം മറച്ചുവെച്ചായിരുന്നു ഐക്യ കേരളമെന്ന ആശയം ഇ എം എസ് ന്റേതാണെന്ന് ഈക്കുട്ടർ പറഞ്ഞ് നടന്നിരുന്നത്.

ഇത്തരം ഒരു മേനി പറച്ചിലാണ് ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ സംബന്ധിച്ച് പിണറായി പട ഇപ്പോൾ പറഞ്ഞ് നടക്കുന്നത്.

ചില ചരിത്ര സത്യങ്ങൾ ചൂണ്ടിക്കാണിച്ച എ കെ ആന്റണിയെ അക്രമിക്കുന്നതിന് മുൻപ് ഈക്കുട്ടർ അൽപ്പം ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ…!

വാൽക്കഷ്ണം

വാളയാറിൽ പൊരിവെയിലിൽ തളർന്ന് വീണവർക്ക് കൈത്താങ്ങ് നൽകിയ ജനപ്രതിനിധികൾക്ക് ശകാരവർഷവും കൊറോണ പ്രോട്ടോകോൾ തെറ്റിച്ച കടകംപിള്ളിക്കും, മൊയ്‌ദീനും, ഡി ജി പി ക്കും ഗുഡ് സർവീസ് എന്ററിയും നൽകുന്ന പിണറായിയുടെ
‘ നിഷ്പക്ഷത ‘ മാലോകർ കാണുന്നുണ്ട്