പ്രിയപ്പെട്ട പിടിക്ക് ജന്മനാടിന്‍റെ യാത്രാമൊഴി… പൊട്ടിക്കരഞ്ഞ് നാട്ടുകാർ; വിലാപയാത്രയായി കൊച്ചിയിലേക്ക്

Jaihind Webdesk
Thursday, December 23, 2021

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടിതോമസിന് ജന്മനാടിന്‍റെ യാത്രാമൊഴി. പുലർച്ചെ നാല് മണിയോടെ ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ച മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് തിരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്.

വൈകാരികമായ അന്തരീക്ഷത്തിനാണ് ഉപ്പുതറയും തൊടുപുഴയും സാക്ഷ്യം വഹിച്ചത്. പൊട്ടിക്കരഞ്ഞും മുദ്രാവാക്യം വിളിച്ചും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞപ്പോള്‍ തീർത്തും വികാരനിർഭരമായ നിമിഷങ്ങളാണ് കടന്നുപോയത്. പിടി തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന് വ്യക്തമാക്കുന്നതായി കാത്തുനിന്ന ജനസഞ്ചയം.

തൊടുപുഴയില്‍ നിന്നും കൊച്ചി പാലാരിവട്ടത്തെ വസതിയെത്തിക്കുന്ന മൃതദേഹം രാവിലെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലും എറണാകുളം ടൗൺഹാളിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4 വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദർശനത്തിനു വെക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. സംസ്കാരം വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍.

അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്ന പിടി തോമസ് ബുധനാഴ്ച രാവിലെ 10.15 നാണ് അന്തരിച്ചത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.  നാല് തവണ നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ഒരുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.