സർക്കാരിന്‍റേത് മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള തന്ത്രം; മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് നോക്കി രസിക്കുന്നു; വിമർശിച്ച് പി.ടി തോമസ്

Jaihind News Bureau
Thursday, August 13, 2020

 

സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന മാധ്യമനിയന്ത്രണത്തിന് അന്തിമ രൂപം നല്‍കിയ സര്‍ക്കാര്‍ നടപടി മാധ്യമങ്ങളുടെ വായടിപ്പിക്കാനുള്ള തന്ത്രമാണെന്ന് പി.ടി തോമസ് എംഎല്‍എ. സർക്കാർ വിരുദ്ധ വാർത്തകളെ വ്യാജവാർത്തകളായി കണ്ട് അത് പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളെ തളക്കും എന്നതാണ് പുതിയ കരി നിയമത്തിന്‍റെ പ്രധാന ഉദ്യേശമെന്നും  അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വിമർശനം നടത്തുന്നവരെ വ്യക്തിഹത്യയുടെ പേര് പറഞ്ഞു അറസ്റ്റ് ചെയ്യാനാണ് പുതിയ നീക്കം.  വനിതകൾ ഉൾപ്പെടയുള്ള മാധ്യമപ്രവർത്തകരെ സിപിഎം സൈബർ സഖാക്കൾ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് കിട്ടുമെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് അന്വേഷണം പുകമറമാത്രമാണ്. സിപിഎം സൈബർ ടീം മുഖ്യമന്ത്രിയുടെ ചാവേർ പടയാണ്. മുഖ്യമന്ത്രി നോ പറഞ്ഞാൽ സൈബർ കൊടിസുനിമാർ നാവടക്കും. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി തന്നെ സ്വന്തം മക്കളുടെ പ്രായമില്ലാത്ത മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് നോക്കി രസിക്കുന്നു’- പി.ടി തോമസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന പുതിയ മാധ്യമ നിയന്ത്രണത്തിന് സർക്കാർ അന്തിമ രൂപം നൽകി. മാധ്യമങ്ങളുടെ വായടിപ്പിനക്കുള്ള തന്ത്രമാണിതിന് പിന്നിൽ. സർക്കാർ വിരുദ്ധ വാർത്തകളെ വ്യാജവാർത്തകളായി കണ്ട് അത് പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളെ തളക്കും എന്നതാണ് പുതിയ കരി നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം. ഭരണകൂടത്തിനും പാർട്ടി നേതാക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെ വ്യക്തിഹത്യയുടെ ഗണത്തിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.

സർക്കാരിന് അനിഷ്ടമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലേഖകന്മാരോടും മാധ്യമ സ്ഥാപങ്ങളോടും വിശദികരണം തേടുക, വാർത്തയുടെ ഉറവിടം (source) വെളുപ്പെടുത്താൻ നിർബന്ധിക്കുക, തുടങ്ങി മാധ്യമ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കാനും, ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമുള്ള പുതിയ നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. വാർത്ത സർക്കാരിന് ഹിതകരമല്ലാതെ വന്നാൽ ആ വാർത്തയെ വ്യജവാർത്തയായി പരിഗണിച്ചു പോലീസ് നടപടിക്ക് വിധേയമാക്കുന്ന വിധമാണ് വാർത്ത നിയന്ത്രണം നടപ്പിലാക്കുക. ഇതിനായി പോലീസിന്റെ സൈബർ ഡോം ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും. വാർത്ത ലേഖകരെ നിരീക്ഷിക്കാൻ പോലീസിൽ പുതിയ സെൽ രൂപപ്പെടുത്തും.

ചാനൽ ചർച്ചകളിൽ പങ്കെടുത്തു വരുന്ന CPI ( M ) നേതാക്കൾ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം സംബന്ധിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ നൽകി കഴിഞ്ഞു. ചർച്ചയിൽ പങ്കെടുക്കുന്ന CPI( M ) നേതാക്കളോട് അവതാരകർക്ക് ചോദ്യങ്ങൾ ആകാം, പക്ഷെ ഉപചോദ്യങ്ങൾ വിശദികരണത്തിനായുള്ള ഇടപെടലുകൾ തുടങ്ങിയവ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ പേര് തുടരെ ആവർത്തിക്കുന്നതും അനുവദിക്കില്ല… ഇങ്ങനെ പോകുന്നു മാധ്യമങ്ങൾക്കുള്ള തിട്ടൂരം. ‘അഗ്രസീവായ ആങ്കറിസം ‘നിയന്ത്രിക്കുമെന്ന് ഒരു CPI (M) എം. എൽ. എ ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ CPI ( M ) സൈബർ വിഭാഗങ്ങൾ അധിക്ഷേപവും അവഹേളനവും തുടരുന്ന സാഹചര്യത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. പത്രസമ്മേളനത്തിൽ പരാതിയെ പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രമുഖ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടതോടെ കണ്ണിൽ പൊടിയിടാൻ അന്വേഷണ പ്രഹസനവും പ്രഖ്യാപിച്ചു. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനു ഇഷ്ടമില്ലാത്തവരെ കൈകാര്യം ചെയ്യാനുള്ള ഗൂഡതന്ത്രം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി തയ്യാറാക്കി കഴിഞ്ഞു.

മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വിമർശനം നടത്തുന്നവരെ വ്യക്തിഹത്യയുടെ പേര് പറഞ്ഞു അറസ്റ്റ് ചെയ്യാനാണ് പുതിയ നീക്കം. മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനും ഷെയർ ചെയ്തതിനും ഇതിനോടകം അനവധിപേർക്കെതിരെ കേസ്സ് നിലവിലുണ്ട്. പത്ര പ്രവർത്തക യൂണിയൻ നൽകിയ പരാതിയെ ചാരി പത്രമാരണ നിയമത്തിനാണ് പിണറായി സർക്കാർ രൂപം നൽകിയിട്ടുള്ളത്. വനിതകൾ ഉൾപ്പെടയുള്ള മാധ്യമ CPI (M) സൈബർ സഖാക്കൾ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് കിട്ടുമെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി. പോലീസ് അന്വേഷണം പുകമറമാത്രമാണ്. CPI( M) സൈബർ ടീം മുഖ്യമന്ത്രിയുടെ ചാവേർ പടയാണ്. മുഖ്യമന്ത്രി നോ പറഞ്ഞാൽ സൈബർ കൊടിസുനിമാർ നാവടക്കും. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ സ്വന്തം മക്കളുടെ പ്രായമില്ലാത്ത മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് നോക്കി രസിക്കുന്നു; ഒന്നാന്തരം കാഴ്ച.

https://www.facebook.com/inc.ptthomas/photos/a.849848715037393/3380403728648533/