പിണറായിയുടെ മകളുടെ കമ്പനിയും പിഡബ്ല്യുസിയും തമ്മിലുള്ള അവിശുദ്ധബന്ധം അന്വേഷിക്കണം: പി.ടി തോമസ് എംഎല്‍എ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ കമ്പനിയും പിഡബ്ല്യുസിയും തമ്മിലുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്ന് പി.ടി തോമസ് എംഎല്‍എ. എം.ശിവശങ്കറിന്‍റെ  വഴിവിട്ട ബന്ധത്തിന് മുഖ്യമന്ത്രി  കൂട്ടുനിന്നത് പുത്രി വാത്സല്യം കാരണമെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്‍റെ യാത്ര രേഖകൾ പുറത്തുവിടണം.  പിഡബ്ല്യുസി ഡയറക്ടർ ജെയ്ക്ക് ബാലകുമാറിന്‍റെ കമ്പനിക്ക് മുഖ്യമന്ത്രി  കൺസൾട്ടൻസി വാരിക്കോരി നൽകുകയാണ്. ശിവശങ്കർ സ്വപ്നയെ നിയമിച്ചതിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുണ്ട്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ശിവശങ്കർ ഗുരുതരമായ ചട്ടലംഘനം നടത്തി എന്നാണ് ചീഫ് സെക്രട്ടറി കണ്ടെത്തിയത്. സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയതും ശിവശങ്കറിന്‍റെ ശുപാർശയിലായിരുന്നു.  ശിവശങ്കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. മുഖ്യമന്ത്രി ശിവശങ്കറിനെ സംരക്ഷിച്ചത് മകളുടെ താത്പര്യം സംരക്ഷിക്കാനാണ്. പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment