ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സമിതി അംഗം രാജിവച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ റ്റാസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായുളള സ്സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും ജെഎന്‍യു പ്രൊഫസറുമായ പ്രൊഫസര്‍ സി.പി ചന്ദ്രശേഖറാണ് രാജിവെച്ചത്.
ജെഎന്‍യു അക്രമം സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും നമ്മള്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന തോന്നലാണ് ഇതിലൂടെയുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസം നഷ്ടപ്പെട്ട ഒരു സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്നും രാജിയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമീപകാലത്ത് ദുര്‍ബലപ്പെടുത്തിയിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്‍റെ വിശ്വാസ്യത, നിലവിലെ സാഹചര്യങ്ങളില്‍, ഈ സമിതിക്ക് പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്ന് തനിക്ക് തോന്നുന്നുവെന്നും ചന്ദ്രശേഖര്‍ തന്റെ രാജിക്കത്തില്‍ പറയുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജെഎന്‍യുവില്‍ ചേരുന്ന കമ്മിറ്റി യോഗത്തില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും പ്രൊഫ. ചന്ദ്രശേഖർ പറഞ്ഞു. ചൊവ്വാഴ്ചയാണ് യോഗം.
ശക്തമായതും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് കെട്ടിപ്പടുക്കുന്നതിനായി മുന്‍കാലങ്ങളില്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്ന സമിതിയുടെ സ്വയംഭരണാധികാരം ഇപ്പോള്‍ കുറച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു. നന്നായി മുന്നോട്ട് പോയിരുന്ന ഒരു സംവിധാനം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടാതെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്നും കത്തില്‍ പറയുന്നു.