നെഹ്‌റു എന്റെ പേപ്പര്‍ എടുത്തു, ഇന്ദിര എന്റെ ഹോംവര്‍ക്കെടുത്ത് തോണിയുണ്ടാക്കി… ഇങ്ങനെ സ്‌കൂള്‍ കുട്ടിയെപ്പോലെ പരാതികള്‍ പറഞ്ഞ് മോദി ബാലിശമായി പെരുമാറുന്നു: പ്രിയങ്ക ഗാന്ധി

Jaihind Webdesk
Thursday, May 9, 2019

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കുറവുകള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹോംവര്‍ക്ക് ചെയ്യാത്തതിന് ബാലിശമായ കാരണങ്ങള്‍ പറയുന്ന സ്‌കൂള്‍ കുട്ടിയെ പോലെയാണ് നമ്മുടെ പ്രധാനമന്ത്രി. ഡല്‍ഹിയിലെ ബ്രഹ്മപുരിയില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് മോദിയ്ക്കെതിരായ പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം.

മോദിയോട് എന്തെങ്കിലും ചോദിച്ചാല്‍ ‘ഞാനെന്ത് ചെയ്യും, നെഹ്റു എന്റെ കടലാസെടുത്തു, ഇന്ദിരാഗാന്ധി എന്റെ ഹോംവര്‍ക്കെടുത്ത് തോണിയുണ്ടാക്കി വെള്ളത്തില്‍ മുക്കി’ എന്നൊക്കെ പറഞ്ഞ് സ്‌കൂള്‍ കുട്ടിയെ പോലെയാണ് അദ്ദേഹം പെരുമാറുകയെന്ന് പ്രിയങ്ക പറഞ്ഞു. ‘മോദി ഡല്‍ഹിയില്‍ വന്നിട്ട് അഞ്ച് വര്‍ഷമേ ആയിട്ടുള്ളൂ. എന്നാല്‍ ഞാന്‍ കഴിഞ്ഞ 47 വര്‍ഷമായി ഇവിടെ താമസിക്കുന്നുണ്ട്. മെഹ്‌റോളി മുതല്‍ മജ്‌നുകാടില്ല വരെ ഡല്‍ഹിയെ എനിക്ക് അറിയാം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി മാത്രമേ മോദിക്ക് അറിയൂ’ – ഡല്‍ഹിയിലെ ജനങ്ങളോടായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നുള്ള ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നു; 2014ല്‍ നല്‍കിയ വ്യാജ വാഗ്ദാനങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങളെ സമീപിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ മോദിയുടെ വലിയ വര്‍ത്തമാനങ്ങള്‍ കേട്ട് ദല്‍ഹിയ്ക്ക് മടുത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.