നിർഭയ കേസിൽ പ്രതി മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ കേസിൽ പ്രതി മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളി. വധശിക്ഷക്കുള്ള പുതിയ തീയതി തീഹാർ ജയിൽ അധികൃതർ ഇന്ന് കോടതിയിൽ സമർപ്പിക്കും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദയാഹർജി കൈമാറിയത്. അതേസമയം, വധശിക്ഷ 22ന് തന്നെ നടപ്പാക്കണമെന്ന് നിർഭയയുടെ അമ്മ ആവശ്യപ്പെട്ടു.

ജനുവരി 22നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. മുകേഷ് സിംഗിന്‍റെ ദയാഹര്‍ജി തള്ളണമെന്നായിരുന്നു രാഷ്ട്രപതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.

നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തീയതി തീഹാർ ജയിൽ അധികൃതർ ഇന്നറിയിക്കും. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് റിപ്പോർട്ട് നൽകുക. രാഷ്ട്രപതി ദയാഹർജി തള്ളിയാൽ 14 ദിവസത്തിന് ശേഷം വിധി നടപ്പിലാക്കുമെന്ന് അറിയിക്കാനാണ് സാധ്യത. മരണവാറന്‍റ് റദ്ദാക്കണമെന്ന പ്രതി മുകേഷ് സിംഗിന്‍റെ അപേക്ഷയിൽ 22 ന് വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള മരണവാറന്റ് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു.

Nirbhaya Case
Comments (0)
Add Comment