വിവാദങ്ങള്‍ക്കിടയിലും പരാമര്‍ശം പിന്‍വലിക്കാതെ യു.പ്രതിഭ എം.എല്‍.എ; മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിച്ചിട്ടില്ലെന്ന് വിശദീകരണം

ആലപ്പുഴ: വിവാദങ്ങള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പരമാര്‍ശം പിന്‍വലിക്കാതെ വിശദീകരണവുമായി യു.പ്രതിഭ എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം വിമര്‍ശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല.  തന്നെ വേട്ടയാടന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ക്കെതിരെയാണ് തുറന്നു പറഞ്ഞതെന്നും പ്രതിഭ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം മണ്ഡലത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാതിരുന്ന എംഎല്‍എയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.  പ്രവര്‍ത്തകര്‍ക്ക് എംഎല്‍എ മറുപടിയും നല്‍കി. ഈ പരസ്യഏറ്റുമുട്ടല്‍ വാര്‍ത്തയായതിനുപിന്നാലെയാണ് പ്രതിഭ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ  മോശം പരാമര്‍ശവുമായി രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു.പ്രതിഭ എം.എല്‍.എ എന്നായിരുന്നു പ്രദേശത്തെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ വിമര്‍ശനം. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്നും അതിനെയെല്ലാം പുച്ഛത്തോടെ തള്ളുകയാണെന്നുമായിരുന്നു ഇതിനെതിരെ പ്രതിഭ എംഎല്‍എയുടെ മറുപടി.

 

Comments (0)
Add Comment