ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഇരട്ട ന്യൂമോണിയ, അതീവ ഗുരുതരം, പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാന്‍

Jaihind News Bureau
Wednesday, February 19, 2025

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍ .രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് കോര്‍ട്ടിസോണ്‍ ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണ് എന്നും വത്തിക്കാന്‍ അറിയിച്ചു. ലബോറട്ടറി പരിശോധനകളും , നെഞ്ച് എക്‌സ്-റേ, തുടങ്ങിയ ക്ലിനിക്കല്‍ അവസ്ഥ ഗുരുതരമായ ഒരുഅവസ്്ഥയെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ മാര്‍പ്പാപ്പ നല്ല ആത്മവിശ്വാസത്തിലാണെന്നും വെന്റിലേറ്ററിന്റെ സഹായമില്ലാതെ അദ്ദേഹം സ്വയം ശ്വസിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പോപ്പിന്റെ ശ്വാസകോശം ഏറെ ദുര്‍ബ്ബലമാണ്. ചെറുപ്പത്തില്‍ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ചതിനാല്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അതിനാല്‍ മാര്‍പ്പാപ്പയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. പോപ്പിന്റെ എല്ലാ പൊതു പരിപാടികളും ഞായറാഴ്ച വരെ റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു.