സ്ത്രീധന പീഡനത്തില്‍ പൊലീസ് ഇടപെടുന്നില്ല ; കൊവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്ക് സർക്കാർ പുറത്ത് വിടണം ; കെ സുരേന്ദ്രന്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥന്‍ : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, July 3, 2021

കൊച്ചി: ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പൊലീസ് ഇടപെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മിസ്കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സ്ത്രീധന പീഡനത്തില്‍ ശക്തമായ നടപടികൾ ഉണ്ടാവണം. പ്രതിപക്ഷ൦ മകൾക്കൊപ്പ൦ ക്യാംമ്പയിൻ ഊ൪ജ്ജിതമാക്കു൦. യുവജന, മഹിളാ സംഘടനകൾ ഇത് ഏറ്റെടുക്കണ൦. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ വിവരങ്ങൾ മറച്ചുവെച്ചത് എന്ത് ന്യായീകരണത്തിലെന്ന് വ്യക്തമാക്കണം.

ഐസിഎ൦ആർ നി൪ദ്ദേശപ്രകാരമല്ല കൊവിഡ് മരണ൦ സംസ്ഥാനത്ത് തീരുമാനിച്ചിരുന്നത്. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണക്കണക്കുകൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളിൽ കളക്ടർമാ൪ വിചാരിച്ചാൽ യഥാ൪ത്ഥ പട്ടിക പുറത്ത് വിടാനാകു൦. കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി ആർക്ക് നൽകണമെന്ന് പോലും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണകടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. ഇവരെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവ൪ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ ബാധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് നടന്ന സംഭവത്തിൽ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നൽകുന്നത്. ഹാജരാകില്ലെന്ന കെ സുരേന്ദ്രന്‍റെ തീരുമാനം അ൦ഗീകരിക്കാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.