കോട്ടയത്ത് കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവർക്കെതിരെ കേസെടുത്ത് പോലീസ് : 75 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ്

കോട്ടയം : കളക്ടറേറ്റിലേക്ക് കെ റെയില്‍ വിരുദ്ധ  സമരം നടത്തിയ 75 കോൺഗ്രസ് പ്രവർത്തകർക്കെതിരേയും  കുഴിയാലിപ്പടിയിൽ സമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെയും പോലീസ്  കേസെടുത്തു. കുഴിയാലിപ്പടിയിൽ കെ-റെയിലിനെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. കല്ലിടുന്നതിന് തഹസിൽദാരും സംഘവും രാവിലെ തന്നെ എത്തിയിരുന്നു. സർവേ കല്ലുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്.

തുടർച്ചയായ രണ്ടു ദിവസവും കല്ലിടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അറസ്റ്റ് പോലുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ലെങ്കിലും അത്തരം കാര്യങ്ങളിലേക്ക് നീങ്ങാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായുള്ള കേന്ദ്രാനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച. പ്രതിഷേധങ്ങൾ വ്യാപകമാകുന്നെങ്കിലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ തിരക്കിട്ട ഡൽഹി യാത്ര.

കേന്ദ്രാനുമതി ലഭിച്ചാൽ വിദേശവായ്പയടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പ്രതിഷേധ സമരങ്ങൾ വ്യാപകമാവുകയും പ്രതിപക്ഷം സമരത്തിന് പ്രത്യക്ഷമായി ഇറങ്ങുകയും ചെയ്തതോടെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം കേരളത്തിൽ ശക്തിപ്പെട്ടിട്ടുണ്ട്. കെ-റെയിൽ കല്ലിടൽ ഒരു ക്രമസമാധാന പ്രശ്നമായി വളർന്നിട്ടും സർക്കാരും മുന്നണിയും പിന്നോട്ട് പോകുന്നില്ല. പദ്ധതിയിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി മറ്റൊരു നിർണ്ണായക നീക്കം കൂടിയാണ് നടത്തുന്നത്. ഇന്ന് പ്രധാനമന്ത്രിയെ കാണുമ്പോൾ കെ റെയിൽ പ്രധാനവിഷയമായി അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

 

Comments (0)
Add Comment