ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

Jaihind News Bureau
Friday, February 27, 2026

 

 

തിരുവനന്തപുരം: പീഡനക്കേസുകളിലെ ഇരകളുടെ പേരും വിവരങ്ങളും പരസ്യപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കര്‍ശന ഉത്തരവിനെത്തുടര്‍ന്നാണ് നടപടി.

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ്, കേരളത്തിലെ കിളിരൂര്‍-കവിയൂര്‍ കേസുകള്‍, സൗമ്യ വധക്കേസ്, പെരുമ്പാവൂര്‍ പീഡനക്കേസ് എന്നിവയിലെ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ ശ്രീലേഖ വെളിപ്പെടുത്തിയെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രനാണ് പരാതി നല്‍കിയത്.

നേരത്തെ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. മുന്‍ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണമാണ് നടപടി വൈകുന്നതെന്ന് ആരോപിച്ച് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയും തെളിവുകളും പരിശോധിച്ച കോടതി, ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതിക്കാരനുവേണ്ടി അഡ്വ. എം. അനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.