താനൂരില്‍ ഇസ്ഹാഖ് കൊല്ലപ്പെട്ടത് പി.ജയരാജന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയെന്ന് പി.കെ ഫിറോസ്; അന്വേഷണം വേണമെന്ന് ആവശ്യം

Jaihind News Bureau
Saturday, October 26, 2019

താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖ് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.ജയരാജന്‍റെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇസ്ഹാഖ് കൊല്ലപ്പെട്ടത്  പി.ജയരാജന്‍റെ സന്ദര്‍ശനത്തിന് പിന്നാലെയാണെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. മാത്രമല്ല, അതിന് ശേഷം സി.പി.എം പ്രവർത്തകർ ‘കൗണ്ട് ഡൗൺ’ എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നുവെന്നും ഇസ്ഹാഖ് കൊല്ലപ്പെട്ടതോടെയാണ് വാട്സ്അപ്പ് സ്റ്റാറ്റസിന്‍റെ ഉദ്ദേശം മനസ്സിലാക്കാനായതെന്നും അദ്ദേഹം പറയുന്നു.

മലപ്പുറത്തിന്‍റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇക്കാര്യത്തില്‍ സി.പി.എം കണ്ണൂര്‍ ലോബിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ചെറുത്ത് തോൽപ്പിക്കുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

കൊല കത്തിയില്ലാതെ സിപിഎം രാഷ്ട്രീയമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് വീണ്ടും സിപിഎം നേതൃത്വം. ദിവസേനയെന്നോണം സ്ഥിരം കണ്ടു കൊണ്ടിരിക്കുന്ന ആളുകളിൽ പോലും സിപിഎം നേതാക്കൾ രാഷ്ട്രീയ വിഷം കുത്തി നിറച്ച് പാർട്ടിയുടെയും ചില വ്യക്തികളുടെയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കൂടെ നടന്നിരുന്നവരെ പോലും കൊന്ന് തള്ളാൻ ആയുധങ്ങൾ നൽകുന്നുവെന്നും യുവാക്കളുടെ മനസ്സിൽ ആക്രമണ വാസന കുത്തി നിറക്കാൻ ആണ് മുതിർന്ന സഖാക്കൾ ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

പി.കെ. ഫിറോസിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല.

എന്നാൽ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജൻ സന്ദർശനം നടത്തിയത്. അതിന് ശേഷം സി.പി.എം പ്രവർത്തകർ ‘കൗണ്ട് ഡൗൺ’ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവർ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്അപ്പ് സ്റ്റാറ്റസിന്‍റെ ഉദ്ധേശം മനസ്സിലാക്കാനായത്.

മലപ്പുറത്തിന്‍റെ തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂർ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്‍റെ സന്ദർശനവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാർഗ്ഗത്തിൽ പാർട്ടി ചെറുത്ത് തോൽപ്പിക്കും.