തിരുവനന്തപുരം : മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും അടക്കം കൂച്ചുവിലങ്ങിടാവുന്ന തരത്തിൽ പൊലീസ് നിയമം ഭേദഗതി ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്ബുക്ക് പോസ്റ്റ്. ”ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല” എന്ന തലക്കെട്ടിൽ 2014 ആഗസ്ത് 15ന് മോദി സര്‍ക്കാരിനെ വിമർശിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘പൗരൻെറ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ്. സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗരസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവമാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട് ‘ ഇങ്ങനെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം.
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള മോദി സർക്കാറിൻെറ നീക്കത്തിനെതിരെയായിരുന്നു പോസ്റ്റ്. എന്നാൽ, അതിനേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമ ഭേദഗതിയാണ് ഇപ്പോൾ പിണറായി സർക്കാർ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പറയുന്ന വാക്കും ചെയുന്ന പ്രവർത്തിയും രണ്ടു കോണിൽ ആണെന്നുള്ളതിന് അടുത്തൊരു തെളിവ് കൂടി വരികയാണ്. വ്യക്തികൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. വാറൻറില്ലാതെതന്നെ അറസ്റ്റ് ചെയ്യാനും ഇതുവഴി പൊലീസിന് കഴിയും.
സൈബർ ഇടങ്ങളിലെ അധിക്ഷേപം തടയാൻ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. അത് പ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്ന് നിയമ വിദഗ്ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സംസ്ഥാന സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാരിന്റെ അടവ് നയമായും നിയമഭേദഗതിയെ വിലയിരുത്തപ്പെടുന്നു.