തിരുവനന്തപുരം : ആരോഗ്യപ്രവര്‍ത്തകരുടെ വാ മൂടിക്കെട്ടി പിണറായി സർക്കാർ. വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിന് ഡിഎംഒമാർക്കും സർക്കാർ ഡോക്ടർമാർക്കും വിലക്കേർപ്പെടുത്തി. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഒമിക്രോൺ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് സംഭവിച്ച വീഴ്ച പുറത്തായതിന് പിന്നാലെയാണ് നീക്കം.
കേരളത്തിൽ കൊവിഡ് മരണങ്ങൾ കൂടിയതിൽ കേന്ദ്രം ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയത്. മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
ഒമിക്രോൺ ജാഗ്രതയിൽ തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചത് പുറത്തായതിന് പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാരെ വിലക്കിയുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ പുറത്തുവരുന്നത്. മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർത്താസമ്മേളനം നടത്തരുതെന്നും മാധ്യമങ്ങൾക്ക് വിവരം നൽകരുതെന്നുമാണ് സർക്കുലർ. ആരോഗ്യ വകുപ്പിന്‍റെ പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും സർക്കുലറിൽ പറയുന്നു.
കോഴിക്കോട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച യുകെയിൽ നിന്ന് എത്തിയവരുടെ സ്രവം ഒമിക്രോൺ പരിശോധനയ്ക്കായി അയച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ കോഴിക്കോട് ഡിഎ ഒക്ക് കഴിഞ്ഞദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒമിക്രോണിൽ സംസ്ഥാനത്ത് അനാവശ്യ ഭീതി പരത്തി എന്ന് ആരോപിച്ചായിരുന്നു ആരോഗ്യ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കാണിക്കൽ നോട്ടീസ് നൽകിയത്.
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 2118 കോൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടു മുമ്പത്തെ ആഴ്ച ഇതു 1890 മരണം മാത്രമായിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ ഉയരുന്നത്. ഒരു മാസത്തിനിടെ കേരളത്തില്‍ 1,71,521 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ പകുതിയിലേറെയും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ജനങ്ങൾക്കിടയിൽ ആശങ്ക പടരാതിരിക്കാനാണ് ഡിഎംഒമാരെ നിയന്ത്രിച്ചു കൊണ്ടുള്ള നടപടി എന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാൽ ഒമിക്രോൺ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഭവിച്ച വീഴ്ചയും കേന്ദ്രം ഇടപെട്ട സാഹചര്യവും കണക്കിലെടുത്താണ് ആരോഗ്യപ്രവര്‍ത്തകർക്ക് മാധ്യമനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.