കാസർകോട് : പെരിയ ഇരട്ടകൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെ സിബിഐ ചോദ്യം ചെയ്യും. ഈ ആഴ്ച് തന്നെ ചോദ്യംചെയ്യല്‍ ഉണ്ടായേക്കും. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് കെ.വി കുഞ്ഞിരാമന്‍. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും കെ.വി. ഭാസ്ക്കരനെയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് മുന്‍ എംഎല്‍എയെ ചോദ്യംചെയ്യാന്‍ സിബിഐ തീരുമാനിച്ചത്.
കൊലപാതകത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോര്‍ജിനെ പൊലീസില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ കൂടിയുണ്ടായിരുന്നുവെന്ന മൊഴികള്‍ പുറത്തുവന്നിരുന്നു. കൊലപാതകം നടന്ന രാത്രി സിപിഎം ശക്തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടതായിരുന്നു.
രണ്ടാം പ്രതി സജി ജോര്‍ജിന്‍റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് ഈ വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സജി ജോര്‍ജിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പൊലീസ് വാഹനത്തില്‍ നിന്ന് സജി ജോര്‍ജിനെ മുന്‍ എംഎല്‍എയും സംഘവും ബലമായി മോചിപ്പിക്കുകയായിരുന്നു.
അതേസമയം ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവന്‍ വെളുത്തോളിയെ നാലര മണിക്കൂറോളം ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചത്. ഇതിന് പുറമേ സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്ക്കരനെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.