പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട നടപടിയില്‍ നന്ദിരേഖപ്പെടുത്തി ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം. നീതിക്കായുള്ള പോരാട്ടം വിജയിച്ചെന്നും അവർ പറഞ്ഞു. കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യും കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും അച്ഛന്മാരും നടത്തുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേസില്‍ സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്.
നീതിപീഠത്തില്‍ വിശ്വാസമുണ്ട്. എല്ലാ ഗൂഢാലോചനയും പുറത്തുവരട്ടെ, സര്‍ക്കാരിന്‍റെ അനീതിക്കെതിരെയുള്ള നടപടിയാണ് കോടതിയുടേത്. ഇതിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സത്യാഗ്രഹമിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കും നന്ദി പറയുന്നുവെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണനും കൃപേഷിന്‍റെ അച്ഛനായ കൃഷ്ണനും കോടതി ഉത്തരവിനോട് പ്രതികരിച്ചു.
അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി. കേസ് സിബിഐ തന്നെ അന്വേഷിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് കേസിൽ ഹൈക്കോടതി വിധി പറയുന്നത്.