കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ച് നാളെ ; അട്ടിമറി സാധ്യതയുള്ളതിനാല്‍ മുന്‍കരുതലോടെ സമരക്കാർ

ന്യൂഡല്‍ഹി : കർഷകരുടെ പാർലമെന്‍റ് മാർച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാ​ഗ്രതയിൽ കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.‌ ഇരുന്നൂറ് കർഷകർ, അഞ്ച് കർഷക സംഘടനാ നേതാക്കൾ എന്നിവരാകും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക.

ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പൊലീസിന് കൈമാറും. മൂൻകൂട്ടി നിശ്ചയിച്ചവർ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക. മാർച്ചിൽ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഓ​ഗസ്റ്റ് 19 വരെയാണ് പാർലമെന്‍റ് മാർച്ച് നടത്തുക.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം കണക്കിലെടുത്താണ് കർഷകരുടെ മുൻകരുതൽ നടപടി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ സംഘർഷം ഉണ്ടാകുകയും ഒരു കർഷകൻ മരിക്കുകയും ചെയ്തിരുന്നു.

എട്ട് മാസം മുമ്പ് കഴിഞ്ഞ വർഷം നവംബറിലാണ് കർഷകർ സമരം തുടങ്ങിയത്. കേന്ദ്ര സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും ബഹിഷ്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാ‌‌ൽ നിയമങ്ങളിലെ ഭേ​ദ​ഗതിയിൽ മാത്രം ചർച്ച എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്‍റേത്. പതിനൊന്ന് തവണയാണ് കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടത്തിയത്.

 

Comments (0)
Add Comment