അർധരാത്രിക്ക് മുമ്പ് ഓക്സിജൻ വിതരണം ചെയ്യണം : കേന്ദ്രത്തോട് സുപ്രീം കോടതി

Jaihind Webdesk
Monday, May 3, 2021

ന്യൂ‍ഡൽഹി : ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഇന്ന് അർധരാത്രിക്ക് മുമ്പ് ഡല്‍ഹിക്ക് അനുവദിച്ച ഓക്സിജന്‍ ക്വോട്ടയുടെ കുടിശിക വിതരണം ചെയ്യണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം നല്‍കി. ഡല്‍ഹിയിലെ ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കൊവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കൊവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുമാർഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിലവിലെ വാക്സിൻ നയം പൊതു ആരോഗ്യ അവകാശത്തിന് എതിരായി മാറുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പാർശ്വവൽകൃത വിഭാഗങ്ങൾക്ക് പണം നൽകി വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞേക്കില്ല. ഇത് ദേശവ്യാപകമായി വിവേചനത്തിന് കാരണമാകുമെന്നും കൊവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നിർമാതാക്കളുമായി കൂടിയാലോചന നടത്തി വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു.

അതേസമയം മരുന്നും ഓക്സിജനും ഉൾപ്പെടെ കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ സാമഗ്രികൾക്കുള്ള വില പരമാവധി വിലയ്ക്ക് മുകളിൽ പോകുന്നില്ലെന്ന് ഉറപ്പിക്കാൻ ഹൈക്കോടതിയും ഡൽഹി സർക്കാരിനോട് നിർദേശിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുമെന്നും വ്യക്തമാക്കി.