മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ സമരം ; യു.ഡി.എഫ് ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു

Jaihind News Bureau
Sunday, November 1, 2020

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. 20,000 വാര്‍ഡുകളില്‍ 2 ലക്ഷം പേര്‍ സത്യഗ്രഹത്തിൽ പങ്കെടുക്കും. യു.ഡി.എഫ് നടത്തുന്ന സ്പീക്കപ്പ് കേരള സമര പരമ്പരയുടെ അഞ്ചാം ഘട്ടമായാണ് പ്രതിഷേധം. അഴിമതി സർക്കാരിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ചുകൊണ്ട് സത്യഗ്രഹം നടത്തും. ഓരോ വാര്‍ഡിലും 10 പേര്‍ പങ്കെടുക്കുന്ന സത്യാഗ്രഹമാണ് നടക്കുന്നത്. 20,000 വാര്‍ഡുകളിലായി 2 ലക്ഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ അണിനിരക്കും

സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, യു.ഡി.എഫ് നേതാക്കളായ ബീമാപള്ളി റഷീദ്, സി.പി ജോണ്‍, ബാബു ദിവാകരന്‍, നെയ്യാറ്റിന്‍കര സനല്‍, അഡ്വ. പി.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തും, മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് തൊടുപുഴയിലും, ആര്‍.എസ്.പി സെക്രട്ടറി എ.എ അസീസും, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവർ കൊല്ലത്തും, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എറണാകുളത്തും സത്യഗ്രഹത്തില്‍ പങ്കെടുക്കും.